Pages

Wednesday, 27 May 2015

നമ്മുടെ ഇസ്ലാം - 10

നമ്മൾ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് തുടങ്ങാം. ഇസ്ലാമിൽ നിന്നും; അല്ലാഹുവിൽ നിന്നും, അകലാൻ ഉള്ള ചില കാരണങ്ങൾ ആണല്ലോ ഇന്നലെ പറഞ്ഞത്. മുസ്ലിം റിപ്പോർട്ട് ചെയ്ത സഹീഹ് ആയ ഒരു ഹദീസ് നോക്കാം നമുക്ക് - (സഹീഹ് മുസ്ലിം 2749) അബൂ ഹുറൈറ (റ) ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: "എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെത്തന്നെയാണെ (സത്യം), നിങ്ങള് പാപം ചെയ്യുന്നില്ലെങ്കില് ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്ത്തിക്കുകയും ഇസ്തിഗ്ഫാര് ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും."(References: http://sunnah.com/muslim/50/13, http://www.qtafsir.com/index.php?option=com_content&task=view&id=1971&Itemid=95)

ഈ ഹദീസിൽ നിന്ന് നമ്മൾ ഉൾകൊള്ളേണ്ട ചില കാര്യങ്ങൾ ഉണ്ട്:

1. നമ്മളെ സൃഷ്ടിച്ച അല്ലാഹുവിനറിയാം, നമ്മൾ ജന്മനാ പാപങ്ങൾ ചെയ്യാൻ പ്രവണത ഉള്ളവരാണെന്ന്. അത് നമ്മൾ എത്ര മറച്ച് വെച്ചാലും, നമ്മുടെ സൃഷ്ടാവിനു നമ്മളെ അറിയുന്ന പോലെ നമ്മൾക്ക് തന്നെ നമ്മളെ അറിയില്ലല്ലൊ! അത് കൊണ്ട് തിന്മകൾ ചെയ്തു പോയി എന്നത് ഒരിക്കലും ദീനിൽ നിന്നും; അല്ലാഹുവിൽ നിന്നും, അകലാൻ ഉള്ള ഒരു കാരണം അല്ല. എന്നാൽ ഈ ഹദീസ് തിന്മകൾ ചെയ്തു കൊണ്ടിരിക്കാൻ ഉള്ള ഒരു ലൈസൻസും അല്ല. ഇതിനെക്കുറിച്ച് കൂടുതൽ നമ്മൾക്ക് വഴിയെ മനസ്സിലാക്കാം.


2. ഞാൻ തിന്മകൾ ചെയ്യുന്ന പോലെ തന്നെ എന്റെ എല്ലാ സഹജീവികളും (മനുഷ്യർ) തിന്മ ചെയ്യാൻ ഒരു ചായ്വ് ഉള്ളവരാണ്. എന്നെ പോലെ തന്നെ ഓരോരുത്തരും ഓരോ നിമിഷവും സ്വന്തം നഫ്സിനോട്, തന്റെ ഉള്ളിലെ ഇബ്ലീസിനോട്, തന്റെ ഉള്ളിലെ തിന്മയോട് യുദ്ധം ചെയ്ത്, തന്റെ ഉള്ളിലെ നന്മയെ ജയിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. അത് ആരായാലും, ഏത് വലിയ പണ്ഡിതൻ ആയാലും, മാതൃകാ പുരുഷൻ ആയാലും, ഉപദേശകൻ ആയാലും, മതപ്രാസംഗികൻ ആയാലും, അല്ലാഹു എല്ലാരെയും സൃഷ്ടിച്ചിരിക്കുന്നത് പാപങ്ങളോട്; തിന്മയോട് ഉള്ള ചായ്വുമായിട്ടാണ്.

നമ്മളെ ഉപദേശിക്കുന്ന ആരും, പണ്ഡിതന്മാരും, പ്രാസംഗികരും മറ്റു ദഅ്വാ പ്രവർത്തനം നടത്തുന്നവരും, അവർ 100% തികഞ്ഞവർ ആയത് കൊണ്ടല്ല, മറിച്ച് അവർ മനസ്സിലാക്കിയ; അവർ അനുഭവിച്ച, ഒരു നന്മ, ഒരു ശെരി, ഒരു പ്രതിഫലാർഹമായ കാര്യം, ഒരു തിന്മയുടെ ദോഷം - അതെല്ലാം നമ്മളെ കൂടെ അറിയിക്കാനുള്ള, അതിന്റെ ഗുണങ്ങൾ നമ്മൾ കൂടി അനുഭവിക്കാനുള്ള നല്ല മനസ്സ് കൊണ്ടാണ് അവർ അതിനു വേണ്ടി ബുദ്ധിമുട്ടുന്നത്. നമ്മൾ അതു സ്വീകരിക്കില്ലെന്ന് മാത്രമല്ല, ചിലപ്പോൾ അവരെ വെറുക്കും, അവരെ ക്കുറിച്ച് മോശം പറയും എന്നറിഞ്ഞിട്ടും, അവർ അവരുടെ ജീവിതത്തിന്റെ നല്ലൊരു സമയം ദീനിലേക്ക് ക്ഷണിക്കാനും ഉപദേശിക്കാനും വേണ്ടി മാറ്റി വെക്കുന്നത്, അവർ വളരെ നല്ലവരാണെന്ന് കാണിക്കാനല്ല. നമ്മളെ പോലെ തന്നെ കുടുമ്പവും കുട്ടികളും ജോലിയും സമ്പാദ്യവും സുഹൃത്തുക്കളും മറ്റു, സാമാന്യ മനുഷ്യന്റേതായ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉള്ളവരാണ് അവരും. മാത്രമല്ല, സമയവും നമ്മളെ പോലെ അവർക്കും ദിവസത്തിൽ ഇരുപത്തി നാല് മണിക്കൂർ തന്നെ!!


ഇസ്ലാം ഒരിക്കലും "ഞാൻ നല്ലത് നീ മോശം" എന്നു കാണിക്കാൻ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഞാൻ മനസിലാക്കിയ ഒരു നന്മയും അതിന്റെ ഗുണവും ഞാൻ മാത്രം അനുഭവിച്ച്, സുഖിച്ച്, മിണ്ടാതെ എന്റെ കാര്യം മാത്രം നോക്കി ഇരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് ഞാൻ അറിഞ്ഞ നന്മ, ഞാൻ തെറ്റാണെന്ന് മനസിലാക്കിയ തിന്മ, അതു അനുസരിക്കുന്നത് കൊണ്ട് ഞാൻ അനുഭവിക്കുന്ന ഗുണം, അതിൽ നിന്നുണ്ടാകുന്ന മന:സ്സമാധാനം, സന്തോഷം, പ്രതിഫലം, എല്ലാം തന്നെ നീയും കൂടെ അറിഞ്ഞോട്ടെ, അനുഭവിച്ചോട്ടെ എന്നു ചിന്തിക്കാൻ ആണ് പഠിപ്പിക്കുന്നത്. അതു അറിയിക്കുന്നതിനും, അതിലേക്ക് ക്ഷണിക്കുന്നതിനും, അതിനു പിന്നിലെ നല്ല ഉദ്ധേശത്തിനും അല്ലാഹു പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉപദേശം സ്വീകരിക്കുകയൊ നിരാകരിക്കുകയോ ചെയ്യുക എന്നത് കേൾക്കുന്നവന്റെ മാത്രം ഇഷ്ടമാണ്. അതു സ്വീകരിച്ചാലും ഇല്ലെങ്കിലും ഉപദേശിക്കുന്നവന്, അവന്റെ ഉദ്ദേശം ശെരിയാണെങ്കിൽ, അല്ലാഹുവിന്റെ പ്രതിഫലം ഉള്ളത് കൊണ്ട് അവൻ വിഷമിക്കേണ്ട കാര്യവും ഇല്ല. കേൾക്കുന്നവന് തീരുമാനിക്കാം, സ്വയം നഷ്ടക്കാരൻ ആകണോ വേണ്ടേ എന്നത്.


എല്ലാവരും ഒരേപോലെ ഒരേ ലക്ഷ്യത്തിനു വേണ്ടി, അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടി, അവന്റെ പ്രീതിക്ക് വേണ്ടി, മരണാനന്തരം സ്വർഗ്ഗം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി, പരസ്പരം മനസ്സിലാക്കി, ഉപദേശങ്ങൾ നമ്മുടെ സ്വയം നന്മയ്ക്കാണെന്ന് മനസ്സിലാക്കി, മുന്നോട്ട് പോയാൽ, അല്ലാഹു സൂർത്തുൽ ആൽ-ഇമ്രാനിൽ ആവശ്യപ്പെടുന്ന പോലെ (3:103) അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുന്ന ഇസ്ലാമിക സഹോദരന്മാർ ആകുവാൻ ഉള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ കുറയും!!


3. നമ്മൾ എത്രയൊക്കെ തിന്മ ചെയ്താലും, നന്ദികേട് കാണിച്ചാലും, അതെല്ലാം അറിഞ്ഞ് കൊണ്ട് നമ്മളോട് പൊറുക്കാൻ തയ്യാറാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയുന്ന നമ്മുടെ സൃഷ്ടാവിന്റെ സ്നേഹവും കാരുണ്യവും വിശാലതയും! ഇവിടെ വേറെ ഒരു ഹദീസ് കൂടി പറയട്ടെ. "അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തിന്റെ നൂറിൽ ഒരംശം മാത്രമേ ഈ ഭൂമിയിലേക്ക് അവൻ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ളുവെന്നും, ആ ഒരംശം നിമിത്തം മാത്രമാണ് ഈ ഭൂമുഖത്തെ വസ്തുക്കളെല്ലാം പരസ്പരം കാണിക്കുന്ന ദയയെന്നും ബാക്കി തൊണ്ണൂറ്റി ഒൻപത് ഭാഗവും ഖിയാമത്ത് നാളിൽ അല്ലാഹു പ്രത്യക്ഷപ്പെടുത്തുമെന്നും നബി (സ) അരുളി ചെയ്തതായി ഇമാം ബുഖാരി (റ) യും മുസ്ലിം (റ) യും റിപ്പോർട്ട് ചെയ്തിരിക്കുന്നു (സഹീഹ് മുസ്ലിം - 2753)

(References: http://sunnah.com/muslim/50/23, മലയാളം തഫ്സീർ മുഹമ്മദ് അമാനി മൗലവി, പേജ് - 2850).


ഒന്നു ചിന്തിച്ച് നോക്കൂ. ആ നൂറിൽ വെറും ഒരു ഭാഗത്തിന്റെ തന്നെ അർത്ഥവും വ്യാപ്തിയും. അപ്പോൾ ഖിയാമത്ത് നാളിൽ നമുക്ക് വേണ്ടി അല്ലാഹു മാറ്റി വെച്ചിരിക്കുന്ന തൊണ്ണൂറ്റിയൊൻപത് ഭാഗത്തിന്റെ സ്ഥിതി????!!!!!!!!!!!!!!!! ഇത്രയും കാരുണ്യവാനായ, എല്ലാ വിധ അനുഗ്രഹങ്ങളും നമുക്കു തന്നിട്ടും, നമ്മൾ ഇത്രയ്ക്കധികം അവഗണനയും നന്ദികേടും തിരിച്ചു കൊടുതിട്ടും, ഇത്രയ്ക്കു നമ്മളെ സ്നേഹിക്കാം എന്ന് വഗ്ദാനം ചെയ്യുന്ന അല്ലാഹുവിനെ ഒഴിവാക്കി നമ്മൾ എന്തിന്റെ ഒക്കെ, ആരുടെ ഒക്കെ പിന്നാലെ ഓടിയിട്ട് എന്തു നേടാനാണ് എന്ന് നമുക്കു ഒന്നു ചിന്തിച്ചൂടെ? ഒരിത്തിരി നന്ദി കാണിച്ചൂടെ? ഒരിത്തിരി സ്നേഹവും ആത്മാർഥതയും തിരിച്ച് കൊടുത്തൂടെ?


4. ഏറ്റവും പ്രധാനപ്പെട്ട കാര്യം - ഇസ്തിഗ്ഫാർ - "പാപമോചനം തേടൽ". അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് - ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്ന്! ജീവിതത്തിൽ അങ്ങേ അറ്റം നിരാശപ്പെട്ടവർക്കും പ്രത്യാശ തരുന്ന കാര്യം!! എന്നാൽ നമ്മിൽ പലരും പലപ്പോഴും വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത, ഒരുപക്ഷേ ഇന്നു വരെ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ഒന്ന്!! ഒരുപാട് വിശദമായി ചർച്ച ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാലും വളരെ അടിസ്ഥാന പരമായ കാര്യങ്ങൾ എങ്കിലും നമ്മൾക്ക് ഒന്നു നോക്കാം. ഇൻഷാ അല്ലാഹ്, നാളെ തുടരും...

No comments:

Post a Comment