Pages

Tuesday, 9 June 2015

നമ്മുടെ ഇസ്ലാം - 11

ഇസ്തിഗ്ഫാർ - പാപമോചനം തേടൽ! നമ്മുടെ റബ്ബ് നമ്മൾക്ക് തന്ന് അനുഗ്രഹിച്ച ഒരു രക്ഷാ മാർഗ്ഗം! ഏതു തരത്തിലുള്ള അക്രമവും പാപവും പ്രവർത്തിച്ച് പോയവർക്കും - [ശിർക്കും, കുഫ്റും - അല്ലാഹുവിൽ പങ്കു ചേർക്കലും, അവിശ്വാസവും ഒഴികെ]പ്രതീക്ഷ തരുന്ന ഒരു അനുഗ്രഹം!! ഏത് വലിയ തെറ്റു ചെയ്തു പോയിട്ടുണ്ടെങ്കിലും, മരണം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുൻപു വരെ ഉള്ള ഏത് നിമിഷവും പശ്ചാത്തപിച്ച് മടങ്ങിയാൽ ആ പാപങ്ങൾ മുഴുവൻ അല്ലാഹു പൊറുത്ത് തരുമെന്ന് നമുക്ക് പല ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും ഉറപ്പ് തരുന്നുണ്ട്. (ഈ ആയത്തുകളും ഹദീസുകളും ഇൻഷാ അല്ലാഹ്, നമുക്കു ഇനി വരുന്ന ഭാഗങ്ങളിൽ ചർച്ച ചെയ്യാം). നമ്മൾ പശ്ചാത്തപിച്ച് മടങ്ങാൻ തയ്യാറാണോ? അതോ തിന്മയിൽ തന്നെ തുടരാനാണോ നമ്മുടെഉദ്ദേശം? ഈ അനുഗ്രഹം; പാപമോചനം എന്ന ഈ മഹാഭാഗ്യം കണ്ടില്ലെന്ന് നടിക്കാനാണൊ? അതോ ഇസ്ലാം അല്ലാത്ത മറ്റു വിശ്വാസികളെ പോലെ നിങ്ങളുടെ പാപഭാരം ചുമക്കാൻ ആരെങ്കിലും ഭൂമിയിൽ ജനിച്ചിട്ടുണ്ടെന്നൊ, അല്ലെങ്കിൽ ഈ പാപങ്ങൾ കാരണം അടുത്ത ജന്മത്തിൽ ഏതെങ്കിലും നികൃഷ്ട ജീവിയായി ജനിച്ച് പാപമോചനം നേടാമെന്നോ ആണൊ നമ്മൾ ഉദ്ദേശിക്കുന്നത്? ഇനി അതല്ല, നമ്മുടെ സൃഷ്ടാവ് നമ്മളെ ക്കുറിച്ച് പറഞ്ഞതിനു വിപരീതമായി; സൃഷ്ടാവിന്റെ മഹത്തായ അറിവിനെ വെല്ലു വിളിച്ച്, ഞാൻ ഒരു തെറ്റും ചെയ്യാറില്ല എന്ന് വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിക്കാനും പുറത്ത് പറയാനും ആണോ നമ്മുടെ ഉദ്ദേശം?


മരണം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുൻപു വരെ പശ്ചാത്താപം സ്വീകരിക്കും എന്നു കേൾക്കുമ്പോ പൊതുവെ നമുക്കു തോന്നുന്ന കാര്യം ആണ്; അല്ലെങ്കിൽ ഇബ്ലീസ് തോന്നിപ്പിക്കുന്ന കാര്യമാണ്, നമ്മൾ മുന്നെ പറഞ്ഞ പോലെ, "ഏതായാലും ഇത്രയും ചെയ്തില്ലെ, ഇനി ഇതും കൂടെ ചെയ്തിട്ട് പശ്ചാത്തപിക്കാം, കാരണം, പശ്ചാത്തപിച്ചാൽ പിന്നെ ഈ തെറ്റ് ചെയ്യാൻ പറ്റില്ല, തിരുത്തുകയും വേണം" എന്നു!! എന്നാൽ നമ്മൾ ഒന്നു ചിന്തിച്ചോ? "നമ്മിൽ ആർക്കാണ് ലാസ്റ്റ് ഡേറ്റ് തന്നു വിട്ടിട്ടുള്ളത് അല്ലാഹു?, ഇന്നു, ഇപ്പൊ, ഈ മെസ്സേജ് വായിച്ച് തീരുന്നതിനിടയിൽ ഒന്നു കുഴഞ്ഞു വീണാൽ, ഒരു സ്ട്രോക്ക് വന്നാൽ, ഒരു സൈലന്റ് അറ്റാക്ക് വന്നാൽ, അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ച വേറെ ഏതെങ്കിലും ഒരു രീതിയിൽ തീരാവുന്നതല്ലെ ഉള്ളൂ ഈ ജീവിതം?" അപ്പോൾ ഒരു നിമിഷം മുന്നെ എങ്കിൽ, ഒരു നിമിഷംമുന്നെ പശ്ചാത്തപിച്ച് മടങ്ങുന്നതല്ലെ നല്ലത്? ഒരു നിമിഷം മുന്നെ മരണത്തിന് വേണ്ടി തയ്യാറാകുന്നതല്ലെ നല്ലത്??


മനുഷ്യൻ ജന്മനാ പാപിയല്ല!! നമുക്കറിയാം, ഒരു കുഞ്ഞു ജനിച്ച് വീഴുന്നത് ശുദ്ധനായിട്ടാണെന്ന്. സമാധാനവും നിഷ്കളങ്കതയും ആണ് ആ കുഞ്ഞിൽ നമ്മൾ കാണുന്നത്, അല്ലെ? മനുഷ്യന്റെ ജന്മപ്രകൃതിയിൽ മാറ്റം വരുത്തുന്നതെന്തും, അതായത് അവന്റെ ഹൃദയത്തിന്റെ ജന്മനാ ഉള്ള പരിശുദ്ധിയിൽ മാറ്റം വരുത്തുന്നതെന്തും, അവന്റെ മനസ്സിനെ ബാധിക്കും, അവന്റെ ഹൃദയത്തെ ബാധിക്കും. അവന്റെ ശുദ്ധപ്രകൃതിയെ മാറ്റം വരുത്തുന്ന ഒന്നാണ് അവൻ ചെയ്യുന്ന തിന്മകൾ എന്നതിൽ ഒരു സംശയവും ഇല്ലാല്ലൊ? അപ്പോൾ ആ തിന്മകൾ അവന്റെ മനസ്സിനെ, ഹൃദയത്തെ മോശമായി ബാധിക്കും. അതായത് അവന്റെ ജനിച്ച് വീഴുമ്പോഴുണ്ടായിരുന്ന ശുദ്ധാവസ്ത്ഥയെ ബാധിക്കും - അവന്റെ നിഷ്കളങ്കതയെ ബാധിക്കും, സമാധാനത്തെ ബാധിക്കും. അതിന്റെ ഫലമാണ് മനുഷ്യൻ ഇന്നു അനുഭവിച്ച് കൊണ്ടിരിക്കുന്ന "സ്ഥിരമായ മനസ്സമാധാനക്കേട്". അത്, ആ തിന്മകൾ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിലെ സമാധാനത്തെ സാവധാനം ഇല്ലാതാക്കും. നിങ്ങൾക്ക് സമാധാനം ഉണ്ടോ ജീവിതത്തിൽ എന്നു ആത്മാർഥമായി നിങ്ങളോട് തന്നെ ഒന്ന് ചോദിച്ച് നോക്കൂ? "ഉണ്ട്"എന്നാണ് ഉത്തരം എങ്കിൽ, നിങ്ങൾ സ്ഥിരമായി തൗബ ചെയ്യുന്ന ഒരാളാണ്. നിങ്ങൾ ഈ ലോകത്തോടും നിങ്ങളുടെ ഇച്ഛകളോടും ഉള്ള അടിമത്വം ഒഴിവാക്കി അല്ലാഹുവിനോടുള്ള അടിമത്വം മനസ്സ് കൊണ്ട്, വാക്കുകൾ കൊണ്ട്,പ്രവർത്തി കൊണ്ട് സ്വീകരിച്ച ഒരാളാണ്. (ഈ അടിമത്തത്തെ കുറിച്ചും കുറച്ച് വിശദമായി നമുക്കു പിന്നീട് സംസാരിക്കാം, ഇൻഷാ അല്ലാഹ്) . ഇനി "ഇല്ല"എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾക്കുള്ള "starting point" ആണ് തൗബ - പശ്ചാത്തപിച്ച് മടങ്ങൽ!!!


തൗബ ചെയ്തു തുടങ്ങിയാൽ ജീവിതത്തിന് ഒരുപാട് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം.

1. പശ്ച്ചാത്തപിച്ചതിനു ശേഷം, ആ തെറ്റെന്നല്ല, പല തെറ്റുകളും ചെയ്യുമ്പോൾ, നമ്മൾക്ക് ഉള്ളിൽ നിന്ന് മുൻപില്ലാത്ത രീതിയിലുള്ള ഒരു ഓർമ്മപെടുത്തൽ ഉണ്ടാകും, അല്ലാഹു ഇതു കാണുന്നുണ്ട് എന്ന്!! ഈ ചിന്ത പലതെറ്റുകളും ചെയ്യുന്നതിൽ നിന്ന് നമ്മളെ പിന്മാറാൻ സഹായിക്കും.

ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച് ബുഖാരി റിപ്പോർട്ട് ചെയ്ത നമ്മളെല്ലാം പല തവണ കേട്ടിട്ടുള്ള ഒരു ഹദീസ് നോക്കാം:

ഇബ്നുഅബ്ബാസ്(റ) പറയുന്നു: "നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിര്ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള് ഒരാള് നന്മ പ്രവര്ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്ത്തിച്ചില്ല. എങ്കില് അവന്റെ ഉദ്ദേശത്തെ ഒരു പൂര്ണ്ണ പുണ്യകര്മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്മ്മം പ്രവര്ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്ത്തിക്കുകയും ചെയ്താല് ആ പുണ്യകര്മ്മത്തെ അല്ലാഹു തന്റെയടുക്കല് പത്തുമുതല് എഴുനൂറ് ഇരട്ടിയായും അതിന് മേല്പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന് ഉദ്ദേശിച്ചു. പക്ഷെ പ്രവര്ത്തിച്ചില്ല. എങ്കില് അതു ഒരുപൂര്ണ്ണമായ സല്ക്കര്മ്മമായി അവന്റെ പേരില് അല്ലാഹു രേഖപ്പെടുത്തും. പ്രവര്ത്തിച്ചാല് മറ്റൊരു ദുഷ്കൃത്യം അവന് ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)". (Reference: http://sunnah.com/bukhari/81/80, http://hadees.hudainfo.com/2010/03/blog-post_4847.html,http://www.qtafsir.com/index.php?option=com_content&task=view&id=877&Itemid=67)


ഇതിൽ കൂടുതൽ എന്ത് വേണം നമുക്ക്, അല്ലേ?


തൗബ കൊണ്ടു ജീവിതത്തിൽ ഉണ്ടാകുന്ന മറ്റു മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയുമായി ഇൻഷാ അല്ലാഹ്, നാളെ തുടരാം...

No comments:

Post a Comment