Pages

Sunday, 14 June 2015

നമ്മുടെ ഇസ്ലാം - 23

നമ്മുടെ ഈമാനിനെ സഹായിക്കാൻ ഇസ്ലാമികമായ കൂട്ടുകെട്ട് നിലനിർത്തേണ്ടതിന്റെ ആവശ്യകത നമ്മൾ കണ്ടു. അതോടൊപ്പം തന്നെ ഇസ്ലാമിനെ നിസ്സാരമായി കാണുന്ന മുസ്ലിംകളോടു നമുക്കുള്ള കടപ്പാടും അവരോട് ഇടപെടേണ്ട രീതിയും, അമുസ്ലിംകളോടുള്ള ബാദ്ധ്യതയും, അധികം വിശദമായല്ലെങ്കിലും, നമ്മൾ കണ്ടു. ഇനി നമ്മൾ രണ്ടാമതു പറഞ്ഞ ഒരു പോയിന്റ് ഉണ്ട് - സ്ഥിരമായ ഉത്ബോധനം/ പ്രബോധനം/ ഓർമ്മപ്പെടുത്തൽ.



മനുഷ്യന്റെ ജന്മനാ ഉള്ള സ്വഭാവത്തിൽ പെട്ട ഒരു കാര്യമാണു മറവി. ഇതു അല്ലാഹു പലയിടങ്ങളിലായി നമ്മളോട് പറയുന്നുണ്ട്.നമുക്കു ചെയ്തു തന്ന പല അനുഗ്രഹങ്ങളും നമ്മൾ മറന്നു പോകുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവരാണെന്ന്!! മനുഷ്യൻ എന്ന വാക്കിന്റെ അറബി പദമായ ഇൻസാൻ(إنسان), ചില അറബി ഭാഷാ പണ്ഡിതരുടെ അഭിപ്രായപ്രകാരം, നസിയ (نسي) എന്ന മൂല പദത്തിൽ നിന്നു വന്നതാണ്. അതിന്റെ അർഥമോ, "മറക്കുക" (to forget) എന്നും! അതുകൊണ്ട് തന്നെ നമ്മൾ, നമ്മളോട് നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എളുപ്പം മറന്നു, തെറ്റു വരുത്താൻ കൂടുതൽ സാധ്യത ഉള്ളവരും, നമുക്കു ചെയ്ത അനുഗ്രഹങ്ങൾ മറന്നു നന്ദികേടു കാണിക്കുന്നവരും ആണെന്ന് പറയുന്നതിൽ അതിശയോക്തി ഒന്നും തന്നെ ഇല്ല!!



മനുഷ്യന്റെ ഈ സ്വഭാവ ദൗർബല്യം സൃഷ്ടാവായ അല്ലഹുവിനല്ലാതെ ആർക്കാണു കൂടുതൽ അറിയുക? അതുകൊണ്ട് തന്നെ ഇതിൽനിന്നു രക്ഷ നേടാനുള്ള മാർഗ്ഗവും അല്ലാഹു ഖുറാനിൽ പലയിടങ്ങളിലായി പറഞ്ഞിട്ടുണ്ട്. മറ്റൊന്നുമല്ല, തുടർച്ചയായ ഉത്ബോധനം. സൂറത്തുദ്ദാരിയാത്ത് (51:55) ഇൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് നോക്കാം - "(നീ ഉപദേശം നൽകി) ഓർമ്മിപ്പിക്കയും ചെയ്യുക. തീർച്ചയായും ഓർമ്മിപ്പിക്കൽ (ഉപദേശം) സത്യവിശ്വാസികൾക്ക് ഫലം ചെയ്യും.". ഈ ആയത്തിനു അമാനി മൗലവിയുടെ തഫ്സീർ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കാം. അല്ലാഹു നബി (സ) യോട് മുൻപുള്ള സമുദായങ്ങളെ ക്കുറിച്ച് പറയുകയായിരുന്നു ഇതിനു മുൻപുള്ള ആയത്തുകളിൽ! അവയുടെ സാരം: " ആ സമുദായങ്ങളെല്ലാം അവർക്ക് വന്നിരുന്ന റസൂലുകളെ നിഷേധിക്കാതെയും അവർ ജാലവിദ്യക്കാരാണെന്നും ഭ്രാന്തന്മാരാണെന്നും പറയാതെയും വിട്ടിട്ടില്ല. അതുപോലെ ഈ അവിശ്വാസികളും പറയുന്നുവെന്നെയുള്ളൂ. ഇവരുടെ രണ്ടു കൂട്ടരുടെയും ഒരേ രീതിയിലുള്ള പെരുമാറ്റം കണ്ടാൽ, ഓരോ സമൂഹവും അവരുടെ പിൻഗാമികൾ അങ്ങനെ ചെയ്യാൻ വസിയത്തും നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് തോന്നും. പക്ഷെ, അതൊന്നുമില്ല. അവർ എല്ലാവരും ധിക്കാരികളും അതിക്രമികളുമാണെന്ന് മാത്രം. അതുകൊണ്ടാണ് അവർ ഉപദേശം ചെവികൊള്ളാത്തതു. ആകയാൽ നീ അവരുടെ കാര്യത്തിൽ മനസ്സുമുഷിഞ്ഞ് വിഷമിക്കേണ്ടതില്ല. അവരെ വിട്ടുമാറി നിന്നു കൊള്ളുക. എന്നാലും ഉപദേശം തുടർന്നു ചെയ്തു കൊണ്ടിരിക്കണം. അവർക്കതു ഫലം ചെയ്തില്ലെങ്കിലും സത്യ്വിശ്വാസം സ്വീകരിച്ചവർക്കും സ്വീകരിക്കുവാൻ സന്നദ്ധതയുള്ളവർക്കും ഫലം ചെയ്യുന്നതാണ്."



സൂറത്തുൽ അഅ്ലാ യിലെ 9-11 ആയത്തുകൾ. നമ്മൾ സ്ഥിരമായി വിത്റു നമസ്കാരത്തിലും, ജുമുഅയിലും എല്ലാം ഓതുന്നവയാണ്. (87: 9-11) - "അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌. ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ ( ഉപദേശത്തെ ) വിട്ടകന്നു പോകുന്നതാണ്‌." നമുക്കറിയാം നമ്മുടെ പൂർവ്വ പിതാവായ ആദം (അ) പോലും അല്ലാഹു കൊടുത്ത ഉപദേശം ഒരു നിമിഷത്തേക്ക് മറന്നതാണ് ശൈത്താന്റെ പ്രലോഭനത്തിൽ പെട്ടു പോകാൻ കാരണം. അപ്പോൾ നമ്മുടെ ഒക്കെ അവസ്ഥയോ???



ഇനി സൂറത്തു ജുമുഅയിലെ 9 ആമത്തെ ആയത്ത് നോക്കാം - "വിശ്വസിച്ചവരെ വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക." "നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ നമസ്ക്കാരത്തിനു വരണം എന്നല്ല. അല്ലാഹുവിന്റെ സ്മരണയാകുന്ന ദിക്റിലേക്ക്‌ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്." എന്താണു ഇവിടുത്തെ ദിക്‌റു?ഇതിനെക്കുറിച്ച് അല്പം വിശദമായി നമുക്കു നാളെ കാണാം.



നമ്മുടെ മറവിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്‌, അല്ലാഹു, നമുക്കു സ്ഥിരമായി ഓർമ്മപ്പെടുത്തലിനായി എല്ലാ ആഴ്ചയിലും ജുമുഅ ഖുത്ബ ഏർപ്പെടുത്തിയിരിക്കുന്നത്. നമ്മൾ ഈ ഓർമ്മപ്പെടുത്തലുകൾ എത്രത്തോളം ഉപയ്യൊഗപ്പെടുത്തുന്നു വെന്നു ഒന്നു ആലോചിചി നോക്കാം. കൂടാതെ, ജുമുഅ ഖുത്ബകളിൽ ആഴ്ചതോറും പങ്കെടുക്കാതെ, നമ്മുടെ വീടുകളിൽ ഇരിക്കുന്ന സഹോദരിമാർക്ക് ഓർമ്മപ്പെടുത്തലിനു നമ്മൾ എങ്ങനെയാണു അവസരം ഒരുക്കാൻ പോകുന്നത് എന്നും ചിന്തിക്കാം. ഈ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ ഈമാനിനെ കാത്തുസൂക്ഷിക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും നമ്മളോട് തന്നെ ചെയ്യേണ്ട കടമകളിൽ ഒന്നാണു. നമുക്കു ചുറ്റും ഒരുപാട് സാധ്യതകൾ ഈ ഓർമ്മപ്പെടുതലുകൾക്ക്ക് വേണ്ടി ഉണ്ടായിട്ടും അതിനു നേരെ കണ്ണടച്ചിട്ടു, പിതാവോ ഭർത്താവൊ, സമുദായമോ എന്നെ പള്ളീയിൽ കൊണ്ടുപോകാത്തത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് മറുപടി പറഞ്ഞ് രക്ഷപ്പെടാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ഏതെങ്കിലും വിധത്തിൽ എങ്കിലും സ്ഥിരമായി നമ്മൾ ഇത്തരം ഉപദേശങ്ങളോ ഉത്ബോധനങ്ങളോ കൈകൊണ്ടാൽ അതു നമ്മുടെ ഈമാനിനെയും, ഫലത്തിൽ നമ്മുടെ പരലോകത്തെയും രക്ഷിക്കാൻ നമ്മളോട് തന്നെ ചെയ്യുന്ന ഒരു നന്മയാകും....


ഇൻഷാ അല്ലാഹ്, തുടരും.

No comments:

Post a Comment