Pages

Tuesday, 16 June 2015

നമ്മുടെ ഇസ്ലാം – 25

5. നമ്മളെ പോലെ തന്നെ മറ്റുള്ളവരും തെറ്റുകൾ ചെയ്യാൻ സാധ്യത ഉള്ളവരാണെന്നു മനസിലാക്കുക. അതുകൊണ്ട് ഞാൻ നല്ലവൻ, അവൻ മോശം എന്ന ചിന്താഗതി മറന്ന് ദീനിൽ പരസ്പരം നന്നാകാൻ സഹായിക്കുന്നവരാകാൻ ശ്രമിക്കാം, സൃഷ്ടാവായ അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി, ഇസ്ലാമിക  സാഹോദര്യം  പരമാവധി കാത്തുസൂക്ഷിക്കാൻ ശ്രമിക്കാം!നമ്മളെ ഉപദേശിക്കുന്നവർ എല്ലാം തികഞ്ഞവരായതു കൊണ്ടും, അവർ ശെരിയാണെന്നു കാണിക്കാനും, നമ്മൾ തെറ്റാണെന്നു കാണിക്കാനും അല്ല ഉപദേശിക്കുന്നതു എന്നു നമുക്കു മനസ്സിലാക്കാം. മറിച്ചു, അവർ പഠിച്ച; മനസ്സിലാക്കിയ; പ്രാവർത്തികമാക്കിയ ഒരു ശെരി കൊണ്ടു, അവർ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന നന്മ; അതു വഴി  ലഭിക്കുന്ന  പ്രതിഫലം; നമ്മളെ  കൂടി  അറിയിക്കാൻ  ശ്രമിക്കുക  ആണെന്നു  മനസ്സിലാക്കാൻ  ശ്രമിക്കാം. നമ്മുടെ  ദുരഭിമാനം  കാരണം  അവർ  കാണിച്ച്  തന്ന  സത്യത്തെ അവഗണിച്ചാൽ, നഷ്ടം അവർക്കല്ല, നമുക്കാണ്.

6. ഇനി നമ്മൾ ആരെയെങ്കിലും ഉപദേശിക്കുക ആണെങ്കിൽ, ഒരുകാര്യം മനസ്സിൽ വെക്കാൻ ശ്രമിക്കാം. ആരെയും ഒരു സുപ്രഭാതത്തിൽ നന്നാക്കാൻ ആവില്ല. സ്ഥിരമായി അറിവു നേടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന; ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന നമ്മൾ നമ്മുടെ പല തെറ്റുകളും മനസ്സിലാക്കാൻ ഒരുപാട് കാലം എടുത്തു. നമ്മൾ ചെയ്യുന്ന പല തെറ്റുകളും ഇനിയും നമുക്ക് അറിയില്ല തെറ്റാണെന്ന്. ചില തെറ്റുകൾ തിരുത്താൻ നമ്മൾ ഇപ്പോഴും കഷ്ടപ്പെടുന്നു. അപ്പോൾ, അവരുടെ കാര്യം - നമ്മുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നവരുടെ കാര്യം?? ഒരു പക്ഷേ, അവർ നമ്മുടെ അത്രയും കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ടാകില്ല, അതിനുള്ള സാഹചര്യങ്ങൾ ലഭിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ അവർക്ക് ചിന്തിക്കാനും, മനസ്സിലാക്കാനും, അതിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തുവാനും നമ്മളേക്കാൾ കൂടുതൽ സമയം വേണ്ടി വരുമായിരിക്കും, അതും അല്ലെങ്കിൽ, അവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം, മാർഗ്ഗദർശനം ലഭിച്ചു തുടങ്ങിയിട്ടുണ്ടാകില്ല! ഇനി അതും അല്ലെങ്കിൽ, ഒരു പക്ഷേ, നമ്മൾ അറിയാത്ത പല കാര്യങ്ങളിലും നമ്മളേക്കാൾ മികവും സൂക്ഷ്മതയും പുലർത്തുന്നവരായിരിക്കും അവർ. അതുകൊണ്ടു തന്നെ ഉപദേശിക്കുമ്പൊ, നമ്മളെ അല്ലാഹു ഏൽപ്പിച്ച കടമ മാത്രം ചെയ്യാൻ ശ്രമിക്കാം നമുക്കു. ഉപദേശം സ്വീകരിക്കുന്നവരുടെ വിധി നിർണ്ണയിക്കാൻ അല്ലാഹു നമ്മളെ ഏല്പിച്ചിട്ടില്ലല്ലോ! കൂടാതെ അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയാം. പല നബിമാരും, അവർ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹവും കഴിവുകളും ഉള്ളവരായിരുന്നിട്ട് പോലും, സ്വന്തം ഭാര്യമാരെയൊ, മക്കളെയോ മാതാപിതാക്കളെയൊ ഒക്കെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു എന്നു നമുക്ക് അറിയാം. അപ്പോൾ സാധാരണക്കാരായ നമ്മൾ ഒറ്റയടിക്കു ആളുകളെ മുഴുവനായി അങ്ങു നന്നാക്കാം എന്നു വിചാരിക്കുന്നത് വ്യാമോഹമാണെന്നു നമുക്കു മനസ്സിലാക്കാം!

7.  നമ്മുടെ  സൃഷ്ടാവിന്റെ  ക്ഷമയും,  കാരുണ്യവും  നമ്മുടെ തിന്മകളേക്കാൾ  ഒരുപാട് മുകളിൽ ആണു. ശിർക്കും, കുഫ്രും ഒഴികെ ഉള്ള നമ്മുടെ ഏതു തെറ്റും പൊറുത്തു തരും എന്നു അവൻ നമ്മളോട് പല തവണ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും അവന്റെ കാരുണ്യത്തിൽ, ഒരിക്കലും നിരാശപ്പെടേണ്ടതില്ല. എപ്പോൾ നമ്മുടെ മനസ്സിൽ - അവൻ  സൃഷ്ടാവും  യജമാനനും,  ഞാൻ  സൃഷ്ടിയും,  അടിമയും ആണെന്നും, എന്റെ ഓരൊ കാര്യങ്ങൾക്കും, നിലനിൽപ്പിനും, പാപമോചനത്തിനും, സ്വർഗ്ഗത്തിനും എനിക്ക് അവനെ വേണം എന്നും ഉറച്ച ബോധ്യം വരുന്നോ, അപ്പോൾ നമുക്കു പൂർണ്ണ മനസ്സോടെ പശ്ചാത്തപിച്ച് മടങ്ങാവുന്നതാണ്. മരണം തൊണ്ടക്കുഴിയിൽ എത്തുന്ന വരെ നമുക്കു പ്രതീക്ഷ ഉണ്ട്. പക്ഷെ മരണത്തിനെ പിടി എപ്പോഴാണു മുറുകുന്നത് എന്നു മാത്രം ഉറപ്പില്ല. അതുകൊണ്ട്, ഇന്നു, ഈ നിമിഷം പശ്ചാത്തപിച്ചു തുടങ്ങിയാൽ, അത്രയും നന്നു!! നഷ്ടപ്പെടാൻ അല്ലാഹുവിനു ഒന്നും ഇല്ല, നമുക്കാണു നഷ്ടം നമ്മുടെ തൗബ നമ്മൾ വൈകിച്ചാൽ.

8. നമ്മുടെ പ്രവർത്തികളുടെ പ്രതിഫലം നമ്മുടെ ഉദ്ദേശത്തിനു (നിയ്യത്ത്) അനുസരിച്ചാണെന്നു എപ്പോഴും ഓർക്കാൻ ശ്രമിക്കാം. നമ്മൾ എന്തു ചെയ്യുന്നു എന്നതിനേക്കാൾ നമ്മൾ എന്തിനു ചെയ്യുന്നു എന്നാണ് അല്ലാഹു നോക്കുന്നത്, അതായത്, നമ്മുടെ പ്രവർത്തിയിലേക്കല്ല, നമ്മുടെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ഓരോ പ്രവൃത്തികളും അവന്റെ തൃപ്ത്തിക്ക് വേണ്ടി ആക്കാൻ ശ്രമിക്കാം. കൂടാതെ, നമ്മൾ ചെയ്യുന്ന പ്രവർത്തികൾ അവനു തൃപ്തി ഉള്ളതാണോ എന്നു അറിയാൻ ശ്രമിക്കുകയും, അതിനനുസരിച്ച് മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്യാം.

9. നമ്മുടെ 'ക്ഷമ', അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്ന ക്ഷമ, അതിനെ നമുക്കു ഒന്നു പുന:രാലോചിക്കാം. അതു അല്ലാഹുവിനെ തൃപ്തിപ്പെടുത്തികൊണ്ടുള്ള ക്ഷമയാണൊ, അതോ, അല്ലാഹുവിനു ഇഷ്ടമില്ലാതെ, നമ്മുടെ മനസ്സിനു തൃപ്തി ഇല്ലാതെ, നമ്മൾ മനസ്സിൽ ശപിച്ച്, നമ്മുടെ ആരാധനകളെയും ദീനിനെയും ബാധിച്ച്, നമ്മുടെ ബന്ധങ്ങളെ ബാധിച്ച്, എല്ലാം നശിപ്പിച്ച്, പുറമേ മാത്രം നിശബ്ദരായി പുഞ്ചിരിച്ച് കാണിക്കുന്ന ക്ഷമ ആണോ എന്ന്!! ക്ഷമ ഒരിക്കലും മനുഷ്യന്റെ മനസ്സിനെ പീഡിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, അല്ലാഹുവിന്റെ ഖദ് റിൽ വിശ്വസിക്കുകയും, അതിനെ അംഗീകരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു ഇട്ടു കൊടുക്കുന്ന ഒരു പ്രത്യേക അനുഗ്രഹമാണു അതു. മാത്രവുമല്ല, ഈ ക്ഷമയ സ്ഥിരമായ നമസ്കാരത്തിലൂടെ, സ്ഥിരമായി അല്ലാഹുവിനു കീഴ്പ്പെടുന്നതിലൂടെ മാത്രമേ നേടാനാകൂ, അതാകട്ടെ അല്ലാഹുവിന്റെ യതാർഥ ഭക്തന്മാർക്കല്ലാതെ എല്ലാവർക്കും അങ്ങേ അറ്റം ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണു (2: 45). അതുകൊണ്ടു തന്നെ, നിങ്ങൾ ക്ഷമിക്കുന്നു എന്നു നിങ്ങൾക്കു സ്വയം തോന്നുന്നുവെങ്കിൽ, നിങ്ങളോട് തന്നെ ചോദിക്കുക, നിങ്ങൾ അല്ലാഹുവിന്റെ യതാർഥ ഭക്തനാണോ?

10. നമുക്കു അല്ലാഹുവിനോട് നിരന്തരമായി ഹിദായത്തിനെ തേടാം. നമുക്കു വേണ്ടിയും, നമ്മുടെ ജീവിതത്തിലെ വേണ്ടപ്പെട്ടവർക്കു വേണ്ടിയും. ഹിദായത്ത് നിലനിർത്താനും നിരന്തരം പ്രാർഥിക്കാം. കാരണം അല്ലാഹുവാണ് ഹൃദയങ്ങളെ മാറ്റി മറിക്കുന്നവൻ. നമ്മൾ എത്ര പരിശുദ്ധർ ആണെന്നു നമുക്കു തോന്നിയാലും, അല്ലാഹുവിന്റെ അനുഗഹം ഇല്ലാതെ നമുക്കു അതേ രീതിയിൽ മരിക്കുന്ന വരെ തുടരാനാവില്ല. അല്ലാഹുവിനു നമ്മളെക്കുറിച്ച് തൃപ്തി തോന്നിയ അവസ്ഥയിൽ മാത്രം നമ്മളെ മരിപ്പിക്കാൻ സ്ഥിരമായി പ്രാർഥിക്കാം.

11. ഖുറാനിനെയും, ഹദീസുകളെയും, മറ്റു ഇസ്ലാമിക വിജ്ഞാന ശ്രോതസ്സുകളെയും, സദുദ്ദേശത്തോടു കൂടി സമീപിക്കാൻ ശ്രമിക്കാം. മാർഗ്ഗദർശനം, അതു വഴി നമ്മുടെ നല്ല മാറ്റം, എന്നീ ഉദ്ദേശങ്ങളോടു കൂടി. അല്ലാതെ, നമ്മുടെ ചിന്തകളെയും പ്രവർത്തികളെയും ന്യായീകരിക്കാനോ, മറ്റുള്ളവരുടെ തിന്മകളെ ചൂണ്ടി കാണിക്കാനൊ മാത്രം ആകാതിരിക്കാൻ ശ്രമിക്കാം. നമ്മുടെ  പ്രാർഥനകളെയും  ഇബാദത്തുകളെയും, അല്ലാഹുവിന്റെ തൃപ്തിക്കും, നമ്മുടെ ഈമാനിന്റെ ഉറപ്പിനും, നമ്മുടെ പരലോകത്തിന്റെ വിജയത്തിനും കൂടി ആക്കാൻ ശ്രമിക്കാം. ഇഹലോകത്തെ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും, നമ്മുടെ പരാതികൾ ബോധിപ്പിക്കാനും മാത്രം ആക്കാതിരിക്കാൻ ശ്രമിക്കാം. എങ്കിലേ നമ്മുടെ പ്രാർഥനകളിൽ സ്ഥിരത ഉണ്ടാകൂ.

ഇൻഷാ അല്ലാഹ്, തുടരും.....

No comments:

Post a Comment