Pages

Wednesday, 10 June 2015

നമ്മുടെ ഇസ്ലാം - 20

ഇന്നലെ ചർച്ച ചെയ്ത വിഷയത്തോട് അനുബന്ധിച്ച് ഒന്നു രണ്ട് കാര്യങ്ങൾ കൂടെ പറയട്ടെ. നമ്മൾ പറഞ്ഞല്ലോ പൂർണ്ണരാകാൻ അല്ലാഹു നമ്മളോട് കല്പിക്കുന്നില്ല, മറിച്ച് പൂർണ്ണതയുടെ അടുത്തെത്താൻ ശ്രമിക്കാൻ ആണ് ആവശ്യപ്പെടുന്നത് എന്ന്! ഖുറാനും ഹദീസുകളും പരിശോധിച്ചാൽ നമുക്ക് ആയിരക്കണക്കിനു പ്രതിഫലാർഹങ്ങളായ സൽകർമ്മങ്ങളും, പ്രവാചക സുന്നത്തുകളായ ദിക്റുകളും, ദുആകളും, സുന്നത്ത് നമസ്കാരങ്ങളും, കൂടാതെ ഹറാമായ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും, ചെയ്യാതിരിക്കൽ ഉത്തമമായുള്ള കാര്യങ്ങളും തുടങ്ങി ഒരുപാട് കാര്യങ്ങൾ കാണാം. നമ്മളെ പോലുള്ള സാധാരണക്കാരായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം മുഴുവനായി വായിക്കാനും അറിയാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ഉള്ള സാധ്യത വളരെ കുറവാണ്. ഓരോരുത്തരും അവനവന്റെ കഴിവിനും സാഹചര്യത്തിനും അനുസരിച്ചു തന്റെ കഴിവിന്റെ "പരമാവധി ശ്രമിക്കുകയാണ്" വേണ്ടത്. നമ്മളുടെ മനസ്സിലെ ഉദ്ദേശം അല്ലാഹുവിനെ തൃപ്തിപ്പെടുത്താനായി പരമാവധി ശ്രമിക്കുക എന്നാണെങ്കിൽ, ദിനംതോറും കൂടുതൽ നന്നാകാൻ ശ്രമിക്കുക എന്നാണെങ്കിൽ, മരണം എത്തുന്നതിനു മുന്നെ പരമാവധി പ്രതിഫലം വാരിക്കൂട്ടുക എന്നാണെങ്കിൽ പരമകാരുണികനായ സൃഷ്ടാവിന്റെ കരുണയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം!

സൽകർമ്മങ്ങളും സുന്നത്തുകളും എല്ലാം, ഒരാൾക്ക് ചെയ്യാൻ കഴിയുന്നവ ആയിരിക്കില്ല മറ്റൊരാൾക്ക് ചെയ്യാൻ കഴിയുന്നത്. ധനികനായ തിരക്കേറിയ ഒരു ബിസിനസുകാരന് ഒരു പക്ഷേ ധാരാളമായി ധർമം നൽകിയായിരിക്കും അല്ലാഹുവിന്റെ തൃപ്തി നേടാനാവുന്നത്. അതോടൊപ്പം മറ്റു കാര്യങ്ങളിലും അവൻ ശ്രദ്ധിക്കണമെങ്കിലും! എന്നാൽ ദരിദ്രരായ ആളുകൾക്ക് ഒരു പക്ഷെ കൂടുതൽ സുന്നത്ത് നോമ്പുകളും ദിക്രുകളും ആയിരിക്കും സാധിക്കുന്നത്. എന്തു തന്നെ ആയാലും നമ്മൾ ചെയ്യുമ്പോ മനസ്സിലെ ഉദ്ദേശം സൃഷ്ടാവിന്റെ തൃപ്തി ആണെങ്കിൽ എത്ര ചെയ്താലും വീണ്ടും വീണ്ടും ചെയ്യാൻ നമ്മുടെ മനസ്സും ശരീരവും നമ്മളോട് ആവശ്യപ്പെടും. നമുക്കറിയാം നബി (സ) പറഞ്ഞതായി - "നിങ്ങളിൽ ആരും നിങ്ങൾ ചെയ്ത സൽകർമ്മങ്ങളുടെ ഗുണം കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല." അപ്പോൾ നബി(സ) യോട് അവർ ചോദിച്ചു: "നബിയേ, താങ്കളും?". നബി (സ) പറഞ്ഞു: "ഞാനും!! അല്ലാഹുവിന്റെ കാരുണ്യവും കൃപയും എന്നിൽ വ്യാപിച്ചെങ്കിൽ അല്ലാതെ!!" (ഇബ്നു കഥീർ ഖുറാൻ വ്യാഖ്യാനം - സൂറത്ത് അൽ ഫാത്വിർ 35ആം ആയത്ത് വ്യാഖ്യാനം - http://www.qtafsir.com/index.php?option=com_content&task=view&id=1902&Itemid=91#1). അപ്പോൾ നമ്മുടെ ഒരു സൽകർമ്മത്തിലും അഹങ്കരിക്കാൻ നമുക്ക് അവകാശം ഇല്ലെന്ന് മനസ്സിലായല്ലൊ!! പരമാവധി അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും കാരുണ്യവും തേടാൻ വേണ്ടി നല്ല ഉദ്ദേശത്തോട് കൂടി നമ്മളോട് തന്നെ മൽസരിക്കുകയല്ലാതെ വേറെ വഴി ഇല്ല!! നമ്മുടെ ഇന്നലെയെ തോല്പിച്ച് ഇന്ന് കൂടുതൽ നന്നാകാൻ ശ്രമിക്കുക. നാളെ ഇന്നത്തേക്കാൾ നന്നാകാൻ ശ്രമിക്കുക!!


എന്നാൽ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ, സുന്നത്തുകൾ, ചെയ്യാതിരിക്കുന്ന തിന്മകൾ എല്ലാം തന്നെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചല്ല ചെയ്യുന്നതെങ്കിൽ; ലോകമാന്യതയ്ക്ക് വേണ്ടി ആണ് നമ്മൾ നിയ്യത്ത് വെച്ചതെങ്കിൽ; വളരെ കുറച്ച് ചെയ്യുമ്പോൾ തന്നെ നമുക്ക് സ്വയം തോന്നും ഞാൻ ഒരുപാട് ചെയ്യുന്നുണ്ട്, ഇതൊക്കെ തന്നെ ധാരാളം ആണെന്ന്, മറ്റെ ആൾ ഇത്രയും ചെയ്യുന്നില്ലല്ലൊ; അയാൾ ആ തെറ്റ് ചെയ്യുന്നുണ്ടല്ലൊ; ഞാൻ ഈ തെറ്റ് ചെയ്യുന്നില്ലാല്ലോ; എന്നൊക്കെ നമ്മൾ സ്വയം ന്യായീകരിക്കുകയും, മറ്റുള്ളവരുടെ മുന്നിൽ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു തൃപ്തിയടയും. പക്ഷേ അപ്പോൾ നമ്മൾ അറിയുന്നില്ല അവിടെ നഷ്ടക്കാർ നമ്മൾ തന്നെ ആണെന്ന്!! മറിച്ച് ഉദ്ദേശം അല്ലാഹുവിന്റെ തൃപ്തി ആണെങ്കിൽ ഈ ന്യായീകരണത്തിനു പകരം നമ്മൾ ചെയ്യുക, അല്ലാഹുവിനോട് നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കേണമേ, നമ്മുടെ തെറ്റുകൾ പൊറുക്കണേ എന്ന് താണു കേണു കരഞ്ഞ് അപേക്ഷിക്കുകയാണ്. അതു നമ്മളെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുകയെ ഉള്ളൂ...!! കൂടുതൽ കൂടുതൽ സ്വീകാര്യമായ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും!!


എന്നാൽ ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സ്വഹീഹുൽ ബുഖാരി ഉദ്ധരിച്ച ആയിശ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്:അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "കർമ്മങ്ങൾ കൃത്യമായും, മിതമായും, ആത്മാർഥമായും ചെയ്യുക. നിങ്ങളുടെ കർമ്മങ്ങൾ നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കില്ല എന്ന് അറിഞ്ഞിരിക്കുക. അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള കർമ്മം എറ്റവും പതിവായതും, സ്ഥിരമായതും ആണ്, അതു വളരെ കുറച്ചാണെങ്കിൽ പോലും" (സ്വഹീഹുൽ ബുഖാരി, 8, 76, 471, Reference: http://sunnah.com/bukhari/81/53). അതുകൊണ്ട് തന്നെ കൂടുതൽ കർമ്മങ്ങൾ ജീവിതത്തിൽ ഉൾകൊള്ളിക്കുന്നതിനു മുന്നെ, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ആത്മാർഥവും കൃത്യവും സ്ഥിരവും ആക്കാൻ ശ്രമിക്കാം!! ചെയ്യുന്ന കർമങ്ങൾ അല്ലഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് കൂടുതൽ കൃത്യമാക്കാൻ ശ്രമിക്കുന്നതിനും ആ ഉദ്ദേശത്തിന്റെ പ്രതിഫലം ഉണ്ടാകുമല്ലൊ!!


ഇതിനെല്ലാം ഉപരി നമ്മൾ ചെയ്യുന്ന കർമങ്ങൾ സ്വീകരിക്കാൻ നമുക്ക് അല്ലഹുവിനോട് നിരന്തരമായി പ്രാർഥിക്കാം. മാത്രമല്ല, നമ്മൾക്ക് കൂടുതൽ ഇസ്ലാമികമായ വിജ്ഞാനം നൽകുവാനും, ആ വിജ്ഞാനം നമുക്കും മറ്റുള്ളവർക്കും ഉപകാരപ്രദമാകാനും, നമ്മുടെ ഉപജീവനം ശുദ്ധമായതും ഹലാലായതും ആകാനും സ്ഥിരമായി നമ്മൾ പ്രാർഥിക്കേണ്ടിയിരിക്കുന്നു. കാരണം ഇതെല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു ആണല്ലൊ!


ഉമ്മുസലമ (റ) പറഞ്ഞ് ഇബ്നു മാജ റിപ്പോർട്ട് ചെയ്ത ഒരു ദുആ ഉണ്ട് ദിവസവും സുബ് ഹി നമസ്കാരത്തിനു ശേഷം നമ്മളെല്ലാം പ്രാർഥിക്കുന്നത്. ആരെങ്കിലും അത് പ്രാർഥിക്കാറില്ലെങ്കിൽ നാളെ തന്നെ തുടങ്ങാൻ വേണ്ടി ഇവിടെ ആ ഹദീസ് പറയട്ടെ: ഉമ്മുസലമ (റ) ഇൽ നിന്നു ഉദ്ധരിക്കപ്പെട്ടു: നബി(സ) സുബ്ഹ് നമസ്കാരം കഴിഞ്ഞ്‌ സലാം പറഞ്ഞതിനു ശേഷം ഇപ്രകാരം പറയുമായിരുന്നു:

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً (അല്ലാഹുമ്മ ഇന്നീ അസ്'അലുക ഇല്മൻ നാഫിഅൻ, വ റിസ്ക്കൻ ത്വയ്യിബൻ, വ അമലൻ മുതഖബ്ബലാ) - അല്ലാഹുവേ ഉപകാരപ്രദമായ വിജ്ഞാനവും, പരിശുദ്ധമായ ഉപജീവനവും, സ്വീകാര്യമായ കർമ്മങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു (ഇബ്നു മാജ - 1,5, 925) (Reference: http://sunnah.com/urn/1282730)


അല്ലാഹു നമ്മളെ ഏവരെയും സ്വീകാര്യമായ കർമ്മങ്ങൾ ധാരാളമായി, സ്ഥിരമായി, കൃത്യമായി മരണം വരെ ചെയ്യാൻ അനുഗ്രഹിക്കട്ടെ!!. (ആമീൻ)

ഇൻഷാ അല്ലാഹ്, തുടരും....

No comments:

Post a Comment