Pages

Sunday, 26 May 2013

അത് അവന്‍ തന്നെ ആയിരുന്നോ?

ഇന്നലെ ദോഹ സിറ്റി സെന്ററിൽ വെച്ച്‌ കണ്ടത്‌ അവനെത്തന്നെ ആയിരുന്നോ?അങ്ങു ഉറപ്പിക്കാൻ പറ്റുന്നില്ല. എന്തായാലും, ഇപ്പോഴും അവന്റെ മുഖം മനസ്സിലോർക്കുമ്പൊ ഒരു നടുക്കമാണ്‌...

എഞ്ചിനീയറിംഗ്‌ കോളേജിലെ ആദ്യത്തെ മൂന്നു-നാലു മാസങ്ങൾ...റാഗിംഗ്‌ ഏത്‌ വഴിക്കാണ്‌ വരുന്നത്‌ എന്ന് പേടിച്ചു പരമാവധി ഒതുങ്ങിക്കൂടി നടന്നിരുന്ന സമയം...വലിയ പേടിപ്പെടുത്തുന്ന റാഗിംഗ്‌ ഓർമ്മകൾ ഒന്നുമില്ല. എങ്കിലും, ഒരിക്കൽ കണ്ണൂർ-കോഴിക്കോട്‌ പാസഞ്ചർ ട്രെയിനിലെ ഒരു വെള്ളിയാഴ്ച യാത്ര. വീക്കെൻഡ്‌ ആയത്‌ കൊണ്ട്‌ ഭയങ്കര തിരക്ക്‌. എങ്ങനെയൊക്കെയോ ചാടിക്കേറി, "സ്റ്റുഡന്റ്‌ സീറ്റ്‌" എന്ന ഓമനപ്പേരിട്ടു ഞങ്ങൾ വിളിച്ചിരുന്ന മുകളിലെ ഇരുംബ്‌ ലഗ്ഗേജ്‌ റാക്കിൽ കേറി സ്ഥാനമുറപ്പിച്ചു. ഞാൻ ബുദ്ധിപൂർവം ജനൽ സൈഡിലേക്ക്‌ മാറിയിരുന്നു. പാസ്സേജ്‌ സൈഡിൽ ഇരുന്നിട്ട്‌ ആ വഴിക്ക്‌ പോകുന്ന സീനിയേഴ്സിനു വെറുതേ ഒരു ബുദ്ധിമുട്ടുണ്ടാക്കേണ്ടല്ലോ. ഈ ട്രെയിനിന്റെ വെള്ളിയാഴ്ച്ച വൈകിട്ടുള്ള ട്രിപ്പ്‌ ഞങ്ങളൂടെ കോളേജിന്റെ കുത്തകയാണ്‌. തലശേരി, മാഹി, കോഴിക്കോട്‌, വയനാട്‌, മലപ്പുറം റൂട്ടിലുള്ള എല്ലാ കുട്ടികളും ഈ ട്രെയിനിൽ തന്നെ കാണും. അതുകൊണ്ടു തന്നെ കോളേജ്‌ പരിസരങ്ങളിൽ വെച്ച്‌ ആന്റി റാഗിംഗ്‌ സ്ക്വാഡിന്റെ കണ്ണ്‌ വെട്ടിച്ച്‌ റാഗ്‌ ചെയ്യാൻ പേടിയുള്ള മഹാന്മാർക്കും മഹതികൾക്കുമെല്ലാം തങ്ങളുടെ തണ്ട്‌ കാണിക്കാൻ കിട്ടുന്ന ഒരു ചാൻസ്‌ കൂടിയാണ്‌ ഈ ട്രെയിൻ യാത്ര.

അങ്ങനെ സ്വസ്ഥമായിരുന്ന് കൂടെയുള്ള എന്റെ സുന്ദരികളായ സുഹൃത്തുക്കളുമായി കുറച്ച്‌ ഹോസ്റ്റൽ പരദൂഷണം പങ്കു വെക്കുമ്പൊഴാണു പച്ചക്കൊടി കാണിച്ചതിനു ശേഷം ഓടിക്കേറിയ നാലഞ്ച്‌ സീനിയർ പയ്യന്മാർ ശ്രദ്ധയിൽപ്പെട്ടത്‌. തിങ്ങിനിറഞ്ഞ ട്രെയിനിൽ അവർക്ക്‌ ഇരിക്കാൻ സീറ്റ്‌ കിട്ടില്ലെന്ന കാര്യം ഉറപ്പായിരുന്നു. എന്നാലും സൗകര്യപൂർവം ഞങ്ങൾ ഇരിക്കുന്നതിനു താഴെ തന്നെ അവർ വന്നു നിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരു ദയനീയ ഭാവം മുഖത്ത്‌ തേച്ച്‌ പിടിപ്പിച്ച്‌, ഡ്രസ്സ്‌ ഒക്കെ മാന്യമായി ഒതുക്കിയിട്ട്‌, ഞാൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നേ ഇല്ലെന്ന ഭാവേന, ദൂരെ ഒരു കമ്പാർട്ട്‌മെന്റിൽ കണ്ണും നട്ട്‌ ഇരുന്നു. ഈ സുന്ദരിമാരുടെ കാര്യം ഇന്നു കട്ടപ്പൊക എന്നുറപ്പിച്ച്‌ മനസ്സിൽ ചിരിച്ചു. സൗന്ദര്യമില്ലാത്തതിന്റെ ഓരോ ഗുണങ്ങളേ!! പ്രതീക്ഷിച്ചത്‌ പോലെ തന്നെ അവരെ രണ്ട്‌ പേരേയും വറുക്കാൻ തുടങ്ങി. അവന്മാർ ഇവരുടെ രണ്ട്‌ പേരുടേയും ജെനറൽ നോളെജ്‌ അളക്കുകയാണെന്നു മനസ്സിലായി. ഇടയ്ക്കു ഉത്തരം മുട്ടുംബൊ അവർ കോടീശ്വരനിലെ പോലെ A,B,C,D എന്നൊക്കെ ഒപ്ഷൻസ്‌ കൊടുക്കുന്നും ഉണ്ട്‌. എനിക്കെന്തായാലും ആ പറഞ്ഞ നോളേജ്‌ ഇല്ലല്ലൊ...പിന്നെ അവർ എന്നോട്‌ ചോദിക്കുകയും ഇല്ലല്ലൊ. അതുകൊണ്ട്‌ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഒരു ഭാവത്തോടെ ഞാൻ കണ്ണ്‌ പഴയ സ്ഥാനത്ത്‌ തന്നെ ഉറപ്പ്പിച്ച്‌ കൂൾ ആയി ഇരുന്നു. ഇതിനിടയ്ക്കു ജെനെറൽ നോളെജുകാർ ഫ്രെൻഡ്സ്‌ ആയത്‌ ഞാൻ നോട്ട്‌ ചെയ്തു. അവർ തമാശ ഒക്കെ പറയുകയും ചിരിക്കുകയും ചെയ്യുന്നു. ഇത്തിരി കുശുംബ്‌ വർക്കൗട്ട്‌ ആയെങ്കിലും എന്റെ ഇരിപ്പിനും നോട്ടത്തിനും മാറ്റം ഒന്നും വരുത്തിയില്ല.

സമയം പോയതറിഞ്ഞില്ല. എന്നെ ആരൊ തോണ്ടിയൊ? ഹേയ്‌ തോന്നിയതായിരിക്കും. ഇത്തവണ ഒന്നൂടെ ആഞ്ഞു തോണ്ടി. വേറെ ആരും അല്ല. തൊട്ടപ്പുറത്തിരിക്കുന്ന ആത്മാർത്ഥ സുഹൃത്ത്‌. അവരുടെ കുശലാന്വേഷണം കഴിഞ്ഞെന്ന് കരുതി "നിർത്തിയോ നിങ്ങളുടെ പഞ്ചാര?" എന്നു കളിയാക്കി ചോദിക്കാൻ വേണ്ടി വായ തുറന്നപ്പോഴാണ്‌ അവന്റെ ഒരു ചോദ്യം! ചോദ്യം ജെനറൽ നോളെജ്‌ ആയിരിക്കും എന്നുറപ്പുള്ളത്‌ കൊണ്ടും, ഉത്തരം 100% എനിക്കറിയാൻ ചാൻസ്‌ ഇല്ലാത്തത്‌ കൊണ്ടും, ഒപ്ഷൻസ്‌ ചോദിക്കാൻ വകുപ്പുള്ളതു കൊണ്ടും ചോദ്യം കേൾക്കാൻ പോലും നിക്കാതെ ഞാൻ ധൈര്യമായി ചോദിച്ചു-"ഒപ്ഷൻസ്‌ തരുമോ ചേട്ടാ?". മുഖത്ത്‌ ഒരു ഭീകര ഭാവം ഒക്കെ വരുത്തി അത്യാവശ്യം മോശമല്ലാത്ത ശബ്ദത്തിൽ അപ്പോ തന്നെ മറുചോദ്യം: "ഇക്കണക്കിനു നിന്നോടൊക്കെ അപ്പന്റെ പേരു ചോദിച്ചാലും നീയൊക്കെ ഒപ്ഷൻസ്‌ ചോദിക്കുമോടീ?"...നിനച്ചിരിക്കാതെ ഇത്രയും യാത്രക്കാരുടെ മുന്നിൽ വെച്ച്‌ ഇങ്ങനെ ഒരു ചോദ്യം! ചെകിട്ടത്ത്‌ അടി കിട്ടിയ ആഘാതം ആയിപ്പോയി. ഒരു നിമിഷത്തേക്കു ഞാൻ ഊമയായത്‌ പോലെ തോന്നി. പിന്നെ എന്റെ കണ്ണുകൾ നിറഞ്ഞതും; "നിന്നെ ഞാൻ കോളേജിൽ വെച്ച്‌ കണ്ടോളാം" എന്ന് പറഞ്ഞ്‌ അവൻ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോയതും, എന്റെ കൂടെ ഇരുന്ന അലവലാതികൾ പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. വളരെ കഷ്ടപ്പെട്ട്‌ എന്റെ കരച്ചിൽ നിർത്തിയതിനു ശേഷമാണ്‌ അവളുമാർ എന്നോട്‌ പറയുന്നത്‌ അവൻ ചോദിച്ചത്‌ "കുട്ടിയുടെ വീട്‌ എവിടാ?" എന്നായിരുന്നെന്ന്!

എന്തായാലും പിന്നെ തിങ്കളാഴ്ച്ച കോളേജിൽ പോകുന്ന വരെ ടെൻഷൻ ആയിരുന്നു...അവനെ ഇനിയും കാണണമല്ലോ എന്നോർത്തിട്ട്‌. ആ കാണൽ ഒരു പരിചയപ്പെടലിലും താൽകാലിക സൗഹൃദത്തിലും ഒതുങ്ങിയെങ്കിലും, ചോദ്യം മുഴുവൻ കേൾക്കാതെ ഒപ്ഷൻസ്‌ ചോദിച്ചതിനുള്ള ശിക്ഷ എനിക്കു കിട്ടി. ഒപ്ഷൻസ്‌ അഥവാ A, B, C, D - Z വരെ 25 പ്രാവശ്യം വെള്ളക്കടലാസിൽ എഴുതി പിറ്റേ ദിവസം അവനെ ഏൽപിക്കേണ്ടി വന്നു.

No comments:

Post a Comment